വനിതാ ദിനത്തില്‍ ഞെട്ടിക്കുന്ന ക്രൂരത ; ഇസ്രായേലി യുവതിയും ഹോംസ്റ്റേ ഉടമയും കൂട്ടബലാത്സംഗത്തിനിരയായി ; കനാലില്‍ തള്ളിയിട്ട യുവാവിനെ കാണാനില്ല

ബെംഗളൂരു : കർണാടകില്‍ 27 കാരിയായ ഇസ്രായേലി യുവതിയും ഹോംസ്റ്റേ ഉടമയായ 29 കാരിയും കൂട്ടബലാത്സംഗത്തിന് ഇരയായി.

ഹംപിക്കടുത്തുള്ള സനാപൂർ തടാകത്തിന്റെ തീരത്താണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്. മൂന്ന് പുരുഷന്മാർ ചേർന്നാണ് ഇവരെ ബലാത്സംഗം ചെയ്തതത്.


രാത്രി 12 ഓടെ ഹോസ്റ്റേയിലെ താമസക്കാരായ മൂന്ന് യുവാക്കള്‍ക്കൊപ്പം കനാല്‍ കരയില്‍ നില്‍ക്കുകയായിരുന്നു യുവതികള്‍. ഇതിനിടെയാണ് അക്രമി സംഘം കനാലിന്റെ കരയില്‍ എത്തിയത്. കൂടെയുണ്ടായിരുന്ന മൂന്ന് യുവാക്കളെ കനാലിലേക്ക് തള്ളിയിട്ടാണ് സംഘം യുവതികളെ പീഡിപ്പിച്ചത്. 


കനാലില്‍ വീണ ഒഡീഷ സ്വദേശിയായ യുവാവിനെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. മറ്റ് രണ്ട് യുവാക്കളില്‍ ഒരാള്‍ യുഎസ് പൗരനും മറ്റേയാള്‍ മഹാരാഷ്‌ട്ര സ്വദേശിയുമാണ്.


രാത്രി അത്താഴം കഴിച്ച ശേഷമാണ് നാല് അതിഥികള്‍ക്കൊപ്പം കനാല്‍ കരയില്‍ എത്തിയതെന്ന് ഹോംസ്റ്റേ ഉടമയായ യുവതിയുടെ പരാതിയില്‍ പറയുന്നു. ഇതിനിടെ ഒരു മോട്ടോർ സൈക്കിളില്‍ എത്തിയ മൂന്നംഗസംഘം അടുത്ത് വന്ന് പെട്രോള്‍ എവിടെ കിട്ടുമെന്ന് ചോദിച്ചു. അടുത്ത് പെട്രോള്‍ പമ്പ് ഇല്ലെന്ന് പറഞ്ഞപ്പോള്‍ , സംഘം 100 രൂപ ആവശ്യപ്പെട്ടു. പണം നല്‍കാൻ വിസമ്മതിച്ചതോടെ തർക്കമുണ്ടായി. തുടർന്ന് പ്രതികള്‍ കൂടെയുണ്ടായിരുന്ന യുവാക്കളെ മർദിച്ച്‌ കനാലില്‍ തള്ളിയിട്ട ശേഷം യുവതികളെ ഉപദ്രവിച്ചു. കുറ്റകൃത്യത്തിന് ശേഷം സംഘം മോട്ടോർ സൈക്കിളില്‍ കയറി രക്ഷപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.


ഗംഗാവതി റൂറല്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്നും പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.