പാമ്പ് കടിച്ച വിവരം പെണ്‍കുട്ടി അറിഞ്ഞിരുന്നില്ല. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടർന്നാണ് പതിനാറുകാരിയായ വൈഗ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയിലെ പരിശോധനയില്‍ വിഷബാധയേറ്റിട്ടുണ്ടെന്ന് വ്യക്തമായെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറാട്ടുതറ ഗവണ്‍മെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിനിയാണ് വൈഗ വിനോദ്.
ശാരീരിക ബുദ്ധിമുട്ടുകളുമായി മാനന്തവാടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വൈഗയെ വിദഗ്‌ധ പരിശോധനയ്ക്കിടെയാണ് ശരീരത്തില്‍ വിഷബാധയേറ്റതായി കണ്ടെത്തിയത്. ഉടൻ വിഷത്തിനുള്ള ചികിത്സ നല്‍കിയെങ്കിലും സ്ഥിതി ഗുരുതരമാവുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പെണ്‍കുട്ടിയോ വീട്ടുകാരോ പാമ്പ് കടിച്ചത് അറിഞ്ഞിരുന്നില്ലെന്നാണു പ്രാഥമിക വിവരം. ആശുപത്രിയിലെത്തിച്ചപ്പോഴാണ് പാമ്പ്കടിയേറ്റിട്ടുണ്ട് എന്ന് വ്യക്തമായത്. വൈഗയുടെ കാലില്‍ പാമ്പ് കടിയേറ്റ പാടുള്ളതായി പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. പിതാവ് : വിനോദ് , മാതാവ് : വിനീത. സഹോദരി : കൃഷ്ണപ്രിയ.