നിലവിലെ 25 ശതമാനം പകരച്ചുങ്കത്തിനൊപ്പം ഇതും ചേരുമ്ബോള്‍ ഇന്ത്യയില്‍നിന്ന് യുഎസിലേക്കു കയറ്റുമതിചെയ്യുന്ന ചരക്കുകളുടെ തീരുവ 50 ശതമാനമാകും.
യുഎസ് ആഭ്യന്തരസുരക്ഷാമന്ത്രാലയം തിങ്കളാഴ്ച ഇതുസംബന്ധിച്ച കരടുവിജ്ഞാപനമിറക്കി. യുഎസ് സമയം ബുധനാഴ്ച അർധരാത്രി 12.01- നു ശേഷം ( ഇന്ത്യൻ സമയം പകല്‍ ഒൻപത് ) അവിടത്തെ വിപണിയിലെത്തുന്നതും സംഭരണശാലകളില്‍ നിന്ന് യുഎസ് വിപണികളിലേക്ക് പുറപ്പെടുന്നതുമായ ഇന്ത്യൻ ചരക്കുകള്‍ക്ക് പിഴച്ചുങ്കം ബാധകമാകും.
റഷ്യയില്‍ നിന്ന് എണ്ണയും പടക്കോപ്പുകളും വാങ്ങി യുക്രൈൻ യുദ്ധത്തിനു സഹായംചെയ്യുന്നെന്നാരോപിച്ച് ഈ മാസം ഏഴിനാണ് ഇന്ത്യക്ക് ട്രംപ് 25 ശതമാനം പിഴച്ചുങ്കം പ്രഖ്യാപിച്ചത്. റഷ്യൻ എണ്ണയുടെ കാര്യത്തില്‍ നീക്കുപോക്കുണ്ടാക്കി യുഎസുമായി കരാറുണ്ടാക്കുന്നതിനായി 21 ദിവസത്തെ സമയം അനുവദിച്ചിരുന്നു. ഇത് ചൊവ്വാഴ്ച അവസാനിച്ചു. യുഎസ് ഉത്പന്നങ്ങള്‍ക്ക് ഉയർന്ന തീരുവ ചുമത്തുന്നെന്നാരോപിച്ച് ഇന്ത്യക്ക് പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കം ഈ മാസം ഏഴിന് നിലവില്‍വന്നിരുന്നു.
യുഎസിന്റെ 50 ശതമാനം തീരുവ ഇന്ത്യയുടെ കയറ്റുമതിമേഖലയെയും വിതരണശൃംഖലയെയും കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. 2021 - 22 മുതല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് യുഎസ്. 1,31,800 ഡോളറിന്റെ ( 11.54 ലക്ഷംകോടി രൂപ ) ഉഭയകക്ഷിവ്യാപാരമാണ് 2024 - 25 - ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടന്നത്. 2024 - ലെ കണക്കനുസരിച്ച് 4800 കോടി ഡോളറിലധികമാണ് ( 4.20 ലക്ഷം കോടി രൂപ ) യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി.
തുന്നിയ വസ്ത്രങ്ങള്‍ , തുണിത്തരങ്ങള്‍ , രത്നങ്ങള്‍ , ആഭരണങ്ങള്‍ , ചെമ്മീൻ , തുകലുത്പന്നങ്ങള്‍ , ചെരിപ്പ് , മൃഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ , രാസവസ്തുക്കള്‍, വൈദ്യുത - മെക്കാനിക്കല്‍ യന്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതിയെയാണ് തീരുവവർധന കൂടുതല്‍ ബാധിക്കുക. ഗ്ലോബല്‍ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റിവിന്റെ കണക്കുപ്രകാരം ഇന്ത്യൻ കയറ്റുമതിയുടെ 66 ശതമാനവും (6020 കോടി ഡോളറിന്റെ) ഈ മേഖലകളില്‍നിന്നാണ്. അതേസമയം മരുന്ന്, ഊർജോത്പന്നങ്ങള്‍, ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയെ ബാധിച്ചേക്കില്ല. ഇന്ത്യയെക്കൂടാതെ ബ്രസീലിനുമാത്രമാണ് യുഎസ് 50 ശതമാനം തീരുവ ചുമത്തിയിട്ടുള്ളത്.
യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യക്കുമേല്‍ സമ്മർദം ചെലുത്തുന്നതിനാണ് അവരുടെ വ്യാപാരപങ്കാളിയായ ഇന്ത്യക്ക് തീരുവയേർപ്പെടുത്തുന്നതെന്നാണ് വൈറ്റ്ഹൗസിന്റെ വാദം. യുഎസില്‍നിന്ന് എത്ര സമ്മർദമുണ്ടായാലും ഇന്ത്യയിലെ ചെറുകിടസംരംഭകരുടെയും കർഷകരുടെയും പശുപാലകരുടെയും താത്പര്യങ്ങളെ ഹനിക്കുന്ന ഒന്നിനും വഴങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.
ഒഴിവാക്കപ്പെടുന്നവ
ബുധനാഴ്ച അർധരാത്രി 12.01-നുമുൻപ് യുഎസ് വിപണിയിലെത്തുന്നതിനായി ക്ലിയറൻസ് ലഭിച്ചതോ സംഭരണശാലകളില്‍നിന്ന് വിപണികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതോ ആയ ഇന്ത്യൻ ചരക്കുകളെയും ഇന്ത്യയില്‍നിന്ന് കപ്പലില്‍ കയറ്റിയതോ അല്ലെങ്കില്‍ യുഎസിലേക്ക് പുറപ്പെട്ടിരിക്കുന്നതോ ആയ ചരക്കുകളെയും 50 ശതമാനം തീരുവയില്‍നിന്ന് ഒഴിവാക്കും. ട്രാൻസ്ഷിപ്പ്മെന്റ് വിവരങ്ങള്‍ യുഎസ് കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥർക്കുമുൻപാകെ സാക്ഷ്യപ്പെടുത്തിയാലേ ഇളവുകിട്ടൂ.