140 സീറ്റുകളിലും മത്സരിക്കാൻ ആം ആദ്മി പാർട്ടി ; സ്ഥാനാർത്ഥി പട്ടിക ഉടൻ. സംസ്ഥാന പ്രസിഡന്റ് ആലപ്പുഴ മണ്ഡലത്തിൽ ജനവിധി തേടാൻ സാധ്യത.

കൊച്ചി : വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ നിലപാട് കടുപ്പിച്ച് ആം ആദ്മി പാർട്ടി (AAP)

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളുമായി നടത്തിയ നിർണ്ണായക ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം. അഴിമതി വിരുദ്ധ രാഷ്ട്രീയവും വികസന മാതൃകകളും മുൻനിർത്തി കേരളത്തിൽ മൂന്നാം ബദലായി മാറാനാണ് ആപ്പിന്റെ ലക്ഷ്യം. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ പുറത്തുവിടുമെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു.


സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽ‌സൺ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയിലുണ്ടാകും. വിനോദ് മാത്യു വിൽ‌സൺ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് സാധ്യതയെങ്കിലും തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ ഏതെങ്കിലും മണ്ഡലങ്ങളും അദ്ദേഹത്തിനായി പരിഗണിക്കുന്നുണ്ട്. പാർട്ടിക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളിൽ ജനകീയരായ നേതാക്കളെ തന്നെ അണിനിരത്താനാണ് നേതൃത്വത്തിന്റെ നീക്കം.


മറ്റ് പ്രധാന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്. കോട്ടയത്ത് പ്രൊഫ. സെലിൻ ഫിലിപ്പ്, കോഴിക്കോട് നോർത്തിൽ ഡോ. അൽഫോൻസാ മാത്യു, എറണാകുളത്ത് സുജിത് സുകുമാരൻ എന്നിവരുടെ പേരുകളാണ് ആദ്യഘട്ടത്തിൽ ഉയർന്നു കേൾക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അണികൾ.


തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അരവിന്ദ് കേജ്രിവാൾ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ കേരളത്തിലെത്തും. ഡൽഹിയിലെയും പഞ്ചാബിലെയും ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയാകും പ്രചാരണം. ഇത്തവണത്തെ പോരാട്ടം ശക്തമാക്കാൻ ദേശീയ നേതൃത്വം നേരിട്ട് ഇടപെടുന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

.