menu
കറാച്ചി തുറമുഖം തകര്‍ത്തത് കൊച്ചിയില്‍ പിറന്നവള്‍ ; രാജ്യത്തിന്റെ അഭിമാനമായി INS വിക്രാന്ത്
കറാച്ചി തുറമുഖം തകര്‍ത്തത് കൊച്ചിയില്‍ പിറന്നവള്‍ ; രാജ്യത്തിന്റെ അഭിമാനമായി INS വിക്രാന്ത്

Advertisement

Flotila

Contact us to Advertise here

ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി കറാച്ചി തുറമുഖത്തിനെതിരെയും ഇന്ത്യ കനത്ത ആക്രമണമാണ് നടത്തിയത്. ഐഎൻഎസ് വിക്രാന്ത് എന്ന ഒഴുകുന്ന പോരാളിയാണ് കറാച്ചിയെ വിറപ്പിച്ചത്.

വിക്രാന്ത് രാജ്യത്തിനായി പോരാടി വിജയിക്കുമ്പോള്‍ കേരളത്തിനും ഏറെ അഭിമാനിക്കാം. കാരണം , ഐഎൻഎസ് വിക്രാന്ത് പിറവിയെടുത്തത് നമ്മുടെ കൊച്ചി കപ്പല്‍ശാലയിലാണ്. 2022 സെപ്റ്റംബറിലാണ് ഐഎൻഎസ് വിക്രാന്ത് കമ്മിഷൻ ചെയ്തത്.


ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന വാഹിനി യുദ്ധക്കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. 


റഷ്യൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ ഐ.എൻ.എസ്. വിക്രാന്തിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം ( ഐപിഎംഎസ് ) ഒരുക്കിയത് ബെംഗളൂരു കേന്ദ്രമായ ഭാരത് ഹെവി ഇലക്‌ട്രിക്കല്‍ ലിമിറ്റഡാണ്. വിക്രാന്തിന്റെ നിർമാണത്തില്‍ 14,000 ത്തോളം പേർ നേരിട്ടും അല്ലാതെയും പങ്കുവഹിച്ചു. കൊച്ചി കപ്പല്‍ശാലയിലെ 2000 ഉദ്യോഗസ്ഥർക്കും മറ്റ് അനുബന്ധ വ്യവസായങ്ങളിലുള്ള 12,000 ജീവനക്കാർക്കും തൊഴിലവസരങ്ങള്‍ ഉണ്ടായെന്നാണ് കണക്കുകള്‍.


ഐഎൻഎസ് വിക്രാന്ത്


വിക്രാന്തില്‍ ക്രമീകരിച്ചിരിക്കുന്ന ഊർജം ഉപയോഗിച്ചാല്‍ കൊച്ചി നഗരത്തിന്റെ പകുതിഭാഗമെങ്കിലും പ്രകാശമാനമാക്കാൻ കഴിയും. ഡീസല്‍ ജനറേറ്റർ ഉപയോഗിച്ചാണ് ഊർജം ഉത്പാദിപ്പിക്കുന്നത്. മണിക്കൂറില്‍ 28 നോട്ടിക്കല്‍മൈല്‍ വേഗതയില്‍ സഞ്ചരിക്കാനും 7500 മൈല്‍ പോകാനുമുള്ള ശേഷിയുണ്ട്. ഇതിനൊക്കെ ശേഷിയുള്ള ഇലക്‌ട്രിക്കല്‍ സംവിധാനമാണ് ' വിക്രാന്തി ' ല്‍ ഉപയോഗിച്ചിരിക്കുന്നത്.


വിക്രാന്തിന് 30 എയർക്രാഫ്റ്റുകളെ വഹിക്കാനാകും. 20 ഫൈറ്റർജെറ്റുകള്‍ ഇവിടെ പാർക്കുചെയ്യുമ്പോള്‍ 10 ഹെലികോപ്റ്ററുകള്‍ മുകളിലെ ഡക്കിലും പാർക്കുചെയ്യും. വിക്രാന്തിന്റെ പ്രധാന സവിശേഷത സ്കീ ജംപ് ടെക്നോളജിയാണ്. കപ്പലിന്റെ മുൻഭാഗം വളഞ്ഞ റാമ്പു പോലെയാണ്. ഇതുമൂലം കുറഞ്ഞദൂരത്തിലുള്ള റണ്‍വേയില്‍ നിന്നുപോലും പോർവിമാനങ്ങള്‍ക്ക് അതിവേഗത്തില്‍ കപ്പലില്‍നിന്നു പറന്നുയരാനാകും. ടോപ് ഡക്കിലെ റണ്‍വേയില്‍ ലാൻഡ് ചെയ്യുന്ന വിമാനങ്ങള്‍ ലിഫ്റ്റിലൂടെയാണ് പാർക്കിങ് ഏരിയയിലേക്കു താഴ്ത്തിക്കൊണ്ടുവരുന്നത്. 30 ടണ്‍ ഭാരം വഹിക്കാൻ ശേഷിയുള്ള രണ്ടു ലിഫ്റ്റുകളുണ്ട്. താഴെയെത്തിക്കുന്ന വിമാനങ്ങള്‍ നേരെ ' ടേണ്‍ഡ് ടേബിള്‍ ' എന്ന ഭാഗത്തേക്ക് കൊണ്ടുപോകും. 360 ഡിഗ്രിയില്‍ കറങ്ങുന്ന ടേബിളില്‍ നിന്നാകും വിമാനം പാർക്കു ചെയ്യേണ്ട ദിശയിലേക്കു നീങ്ങുക.


20,000 കോടിയിലേറെ രൂപയാണ് വിക്രാന്ത് നിർമാണത്തിനുണ്ടായ ചെലവ്. കൊച്ചി കപ്പല്‍ശാലയില്‍ രജിസ്റ്റർ ചെയ്ത 550 ലേറെ സ്ഥാപനങ്ങളുടെ വിവിധ തരത്തിലുള്ള സേവനങ്ങളും വിക്രാന്തിന്റെ നിർമാണത്തില്‍ പങ്കാളിത്തം വഹിച്ചു.


പേരിന് പിന്നില്‍


ഇന്ത്യയുടെ ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എൻ.എസ്. വിക്രാന്തിന്റെ പേരുതന്നെയാണ് ഈ കപ്പലിനും നല്‍കിയത്. 1997 - ലാണ് പഴയ വിക്രാന്ത് ഡീകമ്മിഷൻ ചെയ്തത്. 1957 ല്‍ ബ്രിട്ടനില്‍ നിന്നു വാങ്ങിയ എച്ച്‌.എം.എസ്. ഹെർക്കുലീസ് എന്ന വിമാനവാഹിനിയാണ് 1961 ല്‍ വിക്രാന്ത് എന്ന പേരില്‍ കമ്മിഷൻ ചെയ്തത്. ഐ.എൻ.എസ്. വിക്രാന്ത് 1971 ലെ ഇന്ത്യ പാകിസ്താൻ യുദ്ധത്തില്‍ നിർണായക പങ്കാണ് വഹിച്ചത്. പാകിസ്താൻ നാവികസേനയുടെ നീക്കം ബംഗാള്‍ ഉള്‍ക്കടലില്‍ ചെറുത്തത് വിക്രാന്തായിരുന്നു. ഡീകമ്മിഷൻ ചെയ്തശേഷം 2012 വരെ മുംബൈയില്‍ നാവികമ്യൂസിയമായി സൂക്ഷിച്ച ഈ കപ്പല്‍ പിന്നീട് ലേലത്തില്‍ വിറ്റു.



ഐ.എൻ.എസ്. വിരാടായിരുന്നു ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിയായി പിന്നീടെത്തിയത്. ബ്രിട്ടീഷ് റോയല്‍ നേവിയുടെ എച്ച്‌.എം.എസ്. ഹെർമസ് എന്ന കപ്പലാണ് 1987 ല്‍ ഇന്ത്യക്കു വിറ്റത്. 30 വർഷത്തോളം ഇന്ത്യൻ നാവികസേനയുടെ ഭാഗമായിരുന്ന വിരാട് 2017 ല്‍ ഡീകമ്മിഷൻ ചെയ്തു. 2013 - ല്‍ സേനയുടെ ഭാഗമായ ഐ.എൻ.എസ്. വിക്രമാദിത്യയാണ് പിന്നീട് ഇന്ത്യയുടെ വിമാനവാഹിനി യുദ്ധക്കപ്പല്‍ലായെത്തിയത്. പിന്നാലെ വിക്രാന്തും ചേർന്നതോടെ ഇന്ത്യയ്ക്ക് രണ്ട് വിമാനവാഹിനി യുദ്ധക്കപ്പലായി.


കേബിളിന്റെ ' ദൂരം ' ഡല്‍ഹി വരെ


രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കപ്പലായി വിക്രാന്ത് മാറുമ്പോള്‍ സവിശേഷതകള്‍ ഏറെയുണ്ട്. 15 ഡെക്കുകളിലായി 2300 കമ്പാർട്ടുമെന്റുകളുള്ള വിക്രാന്തില്‍ ഉപയോഗിച്ചിരിക്കുന്ന കേബിളുകള്‍ നീട്ടിയിട്ടാല്‍ അതിനു 2100 കിലോമീറ്റർ നീളമുണ്ടാകും. കൊച്ചിയില്‍നിന്നു ഡല്‍ഹിവരെയുള്ള ആകാശ ദൂരം. കപ്പലിനുള്ളില്‍ ബോട്ടുകള്‍ ഓടിക്കാനും പരിശീലനം നടത്താനുമുള്ള സംവിധാനവും തയ്യാർ. മലിനജലം പുറന്തള്ളാത്ത വിക്രാന്തില്‍ അതു ശുദ്ധജലമാക്കി പുനരുപയോഗിക്കാനുള്ള അത്യാധുനിക ശുചീകരണശാല സ്ഥാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ഓക്സിജൻ , നൈട്രജൻ പ്ലാന്റുകളും വിക്രാന്തിലുണ്ട്. കപ്പലിന്റെ ഉള്ളില്‍ 684 ഏണികളും 10,000 ത്തിലേറെ പടവുകളുമുണ്ട്. 


സി.ടി. സ്കാൻ അടക്കമുള്ള സൗകര്യങ്ങളും അത്യാഹിതവിഭാഗവും തീവ്രപരിചരണവിഭാഗവുമൊക്കെയുള്ള ചെറിയൊരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തന്നെ വിക്രാന്തില്‍ ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ ജനറല്‍ വാർഡും ഫീമെയില്‍ വാർഡുമൊക്കെയുണ്ട്. രണ്ടു വെന്റിലേറ്ററുള്‍പ്പെടെയുള്ള സൗകര്യങ്ങളുമായി സജ്ജമാക്കിയ തീവ്രപരിചരണവിഭാഗം കൂടിയാകുമ്പോള്‍ ഒരുവിധമുള്ള ചികിത്സയ്ക്ക് കപ്പലില്‍ നിന്നു ആർക്കും പുറത്തുപോകേണ്ടിവരില്ല.


വിക്രാന്തിന്റെ ഭക്ഷണകേന്ദ്രമായ കുക്ക് ഹൗസ് പുലർച്ചെ മൂന്നുമണിക്കു പ്രവർത്തനം തുടങ്ങും. അടുക്കള അർധരാത്രിവരെ കർമനിരതമായിരിക്കും. പച്ചക്കറികള്‍ അരിയാനും പാത്രം കഴുകാനുമൊക്കെ യന്ത്രസഹായം ഒരുക്കിയിട്ടുണ്ട്.


ഒരു യുദ്ധമുണ്ടായാല്‍ മറ്റു പടക്കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും സൈനികർക്കുമെല്ലാം വേണ്ട സംവിധാനങ്ങളോടെ യുദ്ധനിരയുടെ മധ്യഭാഗത്തു നില്‍ക്കേണ്ടതാണ് വിക്രാന്ത്. അങ്ങനെയുള്ള വിക്രാന്തിന്റെ പ്രധാനകണ്‍ട്രോള്‍ സെന്ററാണ് ബ്രിജ്. കപ്പലിനു പുറത്തേക്കു 180 ഡിഗ്രിയില്‍ കാഴ്ച ലഭിക്കുന്ന വിശാലമായ ബ്രിജാണ് വിക്രാന്തിനുള്ളത്.


യുദ്ധസാഹചര്യത്തില്‍ കാഴ്ചകളുടെ വിശാലമായ ലോകത്തു നിന്നു ക്യാപ്റ്റൻ എത്തുന്നത് ഓപ്സ് റൂമിലായിരിക്കും. ക്യാപ്റ്റന്റെ ചുറ്റുമുള്ള സ്ക്രീനുകളിലൂടെ കപ്പലിലെ മുഴുവൻ കാഴ്ചകളും ശബ്ദങ്ങളും റഡാർ സന്ദേശങ്ങളുമൊക്കെ ഇവിടെയെത്തും. ഇതെല്ലാം വിലയിരുത്തിയാകും ക്യാപ്റ്റൻ മറ്റുള്ളവർക്കു വേണ്ട നിർദേശങ്ങള്‍ നല്‍കുന്നത്.


വിക്രാന്തിലേക്കുള്ള പോർവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ഇറങ്ങലും പറക്കലുമൊക്കെ നിയന്ത്രിക്കുന്നത് ഫ്ളയിങ് കണ്‍ട്രോള്‍ പൊസിഷൻ എന്ന ഫ്ളൈകോയാണ്. വിക്രാന്തിന്റെ ഫ്ലൈറ്റ് ഡെക്കില്‍ മൂന്നു റണ്‍വേകളുണ്ട്. പറന്നുയരാൻ 203 മീറ്ററിന്റെയും 141 മീറ്ററിന്റെയും രണ്ടു റണ്‍വേകള്‍. 190 മീറ്ററുള്ള മൂന്നാം റണ്‍വേയിലാണ് വിമാനങ്ങള്‍ ഇറങ്ങുക. 250 കിലോമീറ്റർ വേഗത്തില്‍ പറന്നിറങ്ങുന്ന വിമാനങ്ങളെ റണ്‍വേയില്‍ കൃത്യമായി പിടിച്ചുനിർത്തുന്നതിന് അറസ്റ്റിങ് വയറുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ട്. ടേക്ക് ഓഫ് സമയത്ത് 14 ഡിഗ്രിയില്‍ സ്കീജമ്പിനു സഹായിക്കുന്ന വളഞ്ഞ മൂക്കു പോലെയുള്ള റണ്‍വേ വിക്രാന്തിന്റെ പ്രധാന സവിശേഷതയാണ്. ചെറിയ നീലവെളിച്ചമുള്ള ഓപ്സ് റൂമാണ് വിക്രാന്തിലെ ഏറ്റവും സുരക്ഷിതമായ ഇടം.

What's your reaction?

Comments

http://www.keralatimes.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations