ചരിത്രം കുറിച്ച്‌ കണ്ണൂര്‍ സ്വദേശി ലോകകപ്പ് ടീമില്‍ !

ദോഹ : ഫിഫ ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോള്‍ ടീമില്‍ ഇടംനേടി മലയാളി താരം തഹ്സിൻ മുഹമ്മദ് ജംഷിദ്. ലോകകപ്പ് ടീമില്‍ ഇടംപിടിക്കുന്ന ആദ്യ മലയാളി എന്ന റെക്കോർഡാണ് പത്തൊൻപതുകാരനായ തഹ്സിൻ സ്വന്തമാക്കിയത്.

ഖത്തർ സ്റ്റാർ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ കൂടിയാണ് ഈ യുവതാരം.


തലശ്ശേരി സ്വദേശിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ഫുട്ബോള്‍ താരവുമായ ജംഷിദിന്റെയും കണ്ണൂർ വളപട്ടണം സ്വദേശി ഷൈമയുടെയും മകനാണ് തഹ്സിൻ. ഖത്തറിലാണ് തഹ്സിൻ ജനിച്ചതും വളർന്നതും.


പതിനേഴാം വയസ്സില്‍ ഖത്തറിലെ പ്രമുഖ ക്ലബായ അല്‍ ദുഹൈലിന് വേണ്ടി ബൂട്ട് കെട്ടിയാണ് തഹ്സിൻ പ്രൊഫഷണല്‍ കരിയർ ആരംഭിക്കുന്നത്. ഖത്തറിന്റെ അണ്ടർ-16, അണ്ടർ - 17, അണ്ടർ - 19 ദേശീയ ടീമുകളിലും തഹ്സിൻ മിന്നും പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മുൻ റയല്‍ മാഡ്രിഡ് പരിശീലകനും സ്പാനിഷ് തന്ത്രജ്ഞനുമായ ജുലൻ ലോപറ്റെഗുയിയാണ് നിലവില്‍ ഖത്തർ ടീമിന്റെ പരിശീലകൻ.


സെബാസ്റ്റ്യൻ സോരിയ, താരെക് സല്‍മാൻ തുടങ്ങിയ മുൻനിര സീനിയർ താരങ്ങളെ ഒഴിവാക്കിയാണ് ലോപറ്റെഗുയി യുവതാരങ്ങള്‍ക്ക് മുൻഗണന നല്‍കി ലോകകപ്പ് ടീം പ്രഖ്യാപിച്ചത്.


കാനഡ, സ്വിറ്റ്‌സർലൻഡ്, ബോസ്‌നിയ എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഖത്തർ മത്സരിക്കുന്നത്. ജൂണ്‍ 14 - ന് സ്വിറ്റ്‌സർലൻഡിനെതിരെയാണ് ലോകകപ്പില്‍ ഖത്തറിന്റെ ആദ്യ മത്സരം.