5300 വര്‍ഷം പഴക്കമുള്ള മമ്മിക്കുള്ളില്‍ ജീവന്റെ സാന്നിദ്ധ്യം ; വളരുന്നതായും കണ്ടെത്തല്‍

കൈറോ : 5300 വർഷങ്ങള്‍ക്കുമുൻപ് ഇറ്റാലിയൻ മലനിരകളില്‍ വച്ച്‌ കൊല്ലപ്പെട്ടയാളാണ് 'ദി ഐസ്‌മാൻ' എന്നറിയപ്പെടുന്ന ഓറ്റ്‌സി.

ശരീരത്തില്‍ അമ്പു പതിച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. യൂറോപ്പിലെ ഏറ്റവും പ്രശസ്തനായ മമ്മി കൂടിയാണ് ഓറ്റ്‌സി. ഇപ്പോഴിതാ ഓറ്റ്‌സിയില്‍ ഞെട്ടിക്കുന്ന ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. 


മമ്മിക്കുള്ളില്‍ ഇപ്പോഴും സൂക്ഷ്മജീവികളുടെ സാന്നിദ്ധ്യമുണ്ടെന്നാണ് ഇറ്റലിയിലെ യൂറോഗ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിലെ മുഹമ്മദ് സർഹാന്റെ കീഴിലുള്ള ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. മമ്മിയുടെയുള്ളില്‍ ഗട്ട് ബാക്‌ടീരിയകളും തണുപ്പുമായി പൊരുത്തപ്പെടുന്ന ഈസ്റ്റ് ഇനങ്ങളുമാണ് കണ്ടെത്തിയത്.


മൈനസ് ആറ് ഡിഗ്രി സെല്‍ഷ്യസിലാണ് ഓറ്റ്‌സിയുടെ മമ്മി സൂക്ഷിച്ചിരിക്കുന്നത്. മമ്മിക്കുള്ളിലെ 5300 വർഷങ്ങള്‍ക്കുമുൻപുള്ള സൂക്ഷ്മജീവികള്‍ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും പരിവർത്തനം ചെയ്യപ്പെടുകയുമാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. മമ്മിയുടെ ചർമം, ആന്തരിക കോശങ്ങള്‍, ഉരുകിയ വെള്ളം എന്നിവ വിശകലനം ചെയ്തുള്ള പഠനത്തില്‍ ഒളിഞ്ഞിരിക്കുന്ന ചരിത്രാതീത ആവാസവ്യവസ്ഥയാണ് കണ്ടെത്തിയത്.


കൊഴുപ്പ് കൂടിയ കാട്ടുമാംസം, പുരാതന ധാന്യങ്ങള്‍, വിഷാംശമുള്ള ചെടി എന്നിവയാണ് അന്ത്യദിനത്തില്‍ ഓറ്റ്‌സി കഴിച്ചതെന്നും ഇവ ശരീരത്തിനുള്ളില്‍ കണ്ടെത്തിയ സൂക്ഷ്മജീവികളുമായി പൊരുത്തപ്പെടുന്നവയാണെന്നും ശാസ്ത്രജ്ഞർ വിലയിരുത്തി. 


മമ്മിയുടെ ശരീരത്തില്‍ അത്യപൂർവ്വമായ റോമ്പോസിയ ഹൊമിനിസ്, ക്ളോസ്ട്രീഡിയം മൊനിലിഫോം അടക്കമുള്ള ബാക്‌ടീരിയകളും കണ്ടെത്തിയിരുന്നു. ഈ ബാക്‌ടീരിയകള്‍ ആധുനിക മനുഷ്യരില്‍ നിന്ന് അപ്രത്യക്ഷമായവയാണ്. എന്നാല്‍ ആഫ്രിക്കയിലെയും ദക്ഷിണ അമേരിക്കയിലെയും ചില ഗോത്ര സമൂഹങ്ങളില്‍ ഇപ്പോഴും ഇവയുടെ സാന്നിദ്ധ്യമുണ്ട്.


മമ്മിക്കുള്ളില്‍ കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളില്‍ ചില യീസ്റ്റ് ഇനങ്ങള്‍ വർദ്ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ശരീരത്തെ സംരക്ഷിക്കാൻ മ്യൂസിയം ജീവനക്കാർ ഉപയോഗിക്കുന്ന ഫിനോള്‍ അണുനാശിനികള്‍ കഴിച്ചാണ് ഈ സൂക്ഷ്മാണുക്കള്‍ അതിജീവിക്കുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.