വയനാട് മാനന്തവാടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ശിവപ്രസാദിനെതിരെയാണ് ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.
സർക്കാർ മെഡിക്കല്‍ കോളേജില്‍ നിന്ന് പ്രതിമാസം മൂന്ന് ലക്ഷം രൂപയോളം ശമ്പളം പറ്റുന്ന ഡോ. ശിവപ്രസാദ്, കോട്ടക്കല്‍ ആസ്റ്റർ മിംസ് സ്വകാര്യ ആശുപത്രിയില്‍ ഒളിച്ച് പ്രാക്ടീസ് നടത്തി വരികയായിരുന്നു എന്നാണ് വിജിലൻസ് കണ്ടെത്തിയത്.
മാസവരുമാനം 10 ലക്ഷം ; വിജിലൻസ് റിപ്പോർട്ട് ഉടൻ
കോട്ടക്കല്‍ ആസ്റ്റർ മിംസ് ആശുപത്രിയില്‍ നിന്ന് മാത്രം മാസം ഏഴ് ലക്ഷത്തോളം രൂപയാണ് ഇദ്ദേഹം പ്രതിഫലമായി കൈപ്പറ്റിയിരുന്നത്. ഇതോടെ സർക്കാർ ശമ്പളവും സ്വകാര്യ പ്രാക്ടീസും ചേർത്ത് മാസം 10 ലക്ഷത്തോളം രൂപയാണ് ഈ ഡോക്ടർ സമ്പാദിച്ചിരുന്നത്. ഇദ്ദേഹത്തിനെതിരെ അടിയന്തരമായി കേസെടുക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് അന്വേഷണസംഘം ഉടൻ തന്നെ ഔദ്യോഗിക റിപ്പോർട്ട് സമർപ്പിക്കും.
200 ഓളം സർക്കാർ ഡോക്ടർമാർ വിജിലൻസ് നിരീക്ഷണത്തില്‍
സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാരുടെ നിയമവിരുദ്ധമായ സ്വകാര്യ പ്രാക്ടീസിനെതിരെ വിജിലൻസ് നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. നിലവില്‍ തത്തുല്യമായ രീതിയില്‍ വിവിധ സ്വകാര്യ ആശുപത്രികളിലായി പ്രാക്ടീസ് നടത്തിവരുന്ന ഇരുനൂറോളം സർക്കാർ ഡോക്ടർമാർ വിജിലൻസിന്റെ കടുത്ത നിരീക്ഷണത്തിലാണ്.
"സർക്കാർ സർവീസിലിരുന്ന് സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് ഗുരുതരമായ നിയമലംഘനമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഡോക്ടർമാർക്കെതിരെ കർശനമായ റെയ്ഡുകളും അപ്രതീക്ഷിത പരിശോധനകളും ഉണ്ടാകും." വിജിലൻസ് വൃത്തങ്ങള്‍ സൂചന നല്‍കി.
വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖ ഡോക്ടർമാർക്കെതിരെ വിജിലൻസ് വലമുറുക്കുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.